ചാലക്കുടി: കലാഭവൻ മണി സ്മാരകനിർമാണം നടക്കാത്തതിന്റെ വീഴ്ച മറയ്ക്കാൻ എംഎൽഎ കുറ്റം സർക്കാരിന്റെ തലയിൽ വച്ചുകെട്ടുകയാണെന്ന് ഇടതുമുന്നണി നേതാക്കൾ ആരോപിച്ചു. സർക്കാരിനെക്കൊണ്ട് പദ്ധതി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം എംഎൽഎയ്ക്കാണെന്ന് അവർ പറഞ്ഞു.
സനീഷ്കുമാർ ജോസഫ് എംഎൽഎയും നഗരസഭാ യുഡിഎഫ് ഭരണസമിതിയും മറ്റ് വികസന പ്രവർത്തനങ്ങളിലെന്നപോലെ ഇടതു സഹയാത്രികനായ മണിസ്മാരകത്തിന്റെ കാര്യത്തിലും മനഃപൂർവം വീഴ്ചവരുത്തുകയായിരുന്നു. നാലേക്കർ സ്ഥലത്ത് നാലുകോടിയിലേറെ തുക ചെലവഴിച്ച് പാർക്ക് നിർമിച്ച് അതിന് മണിയുടെ പേരുനൽകിയതും അനുസ്മരണങ്ങൾ സംഘടിപ്പിച്ചതും യുവജനക്ഷേമ ബോർഡിന്റെ ചുമതലയിൽ എല്ലാവർഷവും സംസ്ഥാന നാടൻപാട്ട് മത്സരം സംഘടിപ്പിച്ചതും ഇടതുമുന്നണിയായിരുന്നു.
ഇതുകൂടാതെ സംസ്ഥാന സാംസ്കാരികവകുപ്പിന് കീഴിൽ മണിയുടെ പേരിൽ ഫോക്ലോർ അക്കാദമി ഉപകേന്ദ്രം നിർമിക്കുന്നതിന് മൂന്നുകോടി രൂപ അനുവദിച്ചതും 20 സെന്റ് സ്ഥലം അനുവദിച്ചതും എൽഡിഎഫ് സർക്കാരാണെന്ന് അവർ അവകാശപ്പെട്ടു. സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എസ്. അശോകൻ, എം.വി. ഗംഗാധരൻ, പോളി ഡേവിസ്, സി.എസ്. സുരേഷ്, പോൾ പുല്ലൻ, പി.ഡി. നാരായണൻ, ടി.പി. ജോണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.